Friday, March 14, 2014

അന്‍ആം -128 അടിത്തറ തകര്‍ത്തുവോ?

അന്‍ആമിലെ 128-ാം ആയത്ത്‌ തൗഹീദ്‌ 2012ന്റെ അടിത്തറ തകര്‍ക്കുന്നതാണ്‌ (അല്‍ ഇസ്വ്‌ലാഹ്‌ (2014 ഫെബ്രുവരി പേ. 29) വിചിന്തനം വാരികയെയും അതിന്റെ പക്ഷത്തെ പ്രഭാഷകരെയും കോഴിച്ചെന പത്തപ്പിരിയം സംവാദങ്ങളില്‍ ജിന്നുവാദികളെ നേരിട്ടവരേയും ഉദ്ദേശിച്ചാണ്‌ തൗഹീദ്‌ 2012 കാര്‍ എന്നെഴുതിയത്‌. ഇപ്പറഞ്ഞവര്‍ക്ക്‌ പുതിയ തൗഹീദാണോ ഉള്ളത്‌? എങ്കില്‍ അതിന്റെ അടിത്തറ അന്‍ആം 128 കൊണ്ട്‌ തകര്‍ന്നുവോ? വിശദമാക്കുക.

ഉ: തൗഹീദ്‌ 2012കാര്‍ എന്ന പേര്‌ അല്‍ ഇസ്വ്‌ലാഹിന്നും കൂട്ടര്‍ക്കുമാണ്‌ യോജിക്കുക. 2011 ഡിസംബര്‍ 26ന്ന്‌ നടന്ന ദൗറയില്‍ ഫൈസല്‍ മുസ്‌ല്യാര്‍ക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കല്ലെന്നോ ശിര്‍ക്കാണെന്നോ പറയാന്‍ കഴിഞ്ഞില്ല. 2012 ജനുവരി 26ന്റെ ദൗറയില്‍ വ്യക്തമാക്കാം എന്നാണ്‌ മൂന്നുപേരും അന്ന്‌ പറഞ്ഞിരുന്നത്‌. അന്ന്‌ ഉറപ്പിച്ചുപറഞ്ഞിരുന്നത്‌ അത്‌ ഹറാമാണെന്നു മാത്രമാണ്‌. അതിന്നുശേഷമാണ്‌ താഴെ പറയുന്ന വാദങ്ങള്‍ വന്നത്‌.

1. ജിന്നിന്ന്‌ ചെയ്യാന്‍ കഴിയുന്ന ഏതു കാര്യവും അതിനോട്‌ ചെയ്‌തുതരാന്‍ പറഞ്ഞാല്‍ ശിര്‍ക്കാവുകയില്ല-ബഷീര്‍ സലഫി.
2. ഇരുളില്‍ തപ്പിനടക്കുന്നവന്‍ ജിന്നിനോട്‌ വെളിച്ചം തരാമോ എന്ന്‌ ചോദിക്കുന്നത്‌ ശിര്‍ക്കാവുകയില്ല എന്ന തന്റെ വാദത്തിന്ന്‌ യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബ്ബല ഹദീഥുമായി ഒരു ബന്ധവുമില്ല-അബ്‌ദുല്‍ ജബ്ബാര്‍ മൗലവി.
3. പുഴയില്‍ മുങ്ങി മരിക്കുമെന്ന ഘട്ടത്തില്‍ ഒരാള്‍ കരയിലിരിക്കുന്ന ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കല്ല-കെ.കെ. സക്കരിയ്യാ സ്വലാഹി.
4. ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരുകയും, വന്‍കെട്ടിടങ്ങളുമുണ്ടാക്കുകയും ചെയ്യുന്ന ജിന്നിനോട്‌ ഇരുളില്‍ തപ്പിത്തടയുന്നവന്‍ മെഴുകുതിരി ചോദിച്ചാല്‍ ജിന്നിന്ന്‌ അതു കൊണ്ടുവരാന്‍ കഴിയും-ബഷീര്‍ സലഫി.
5. നന്മകളെഴുതിവെക്കുന്ന മലക്കിനോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കല്ല-പി. അബ്‌ദുല്‍ ജബ്ബാര്‍ മൗലവി.
6. ചൂണ്ടയിടുന്നവന്‍ മീന്‍ ശക്തിയായി വലിച്ചതുകൊണ്ട്‌ പുഴയില്‍ വീഴാന്‍ പോകുമ്പോള്‍ ജിന്നു സുഹൃത്തിനോട്‌ പിടിയെടാ കൈ എന്നു പറഞ്ഞാല്‍ ശിര്‍ക്കാവില്ല-കെ.കെ. സക്കരിയ്യാ സ്വലാഹി.

ഈ ആറു നമ്പറുകളില്‍ പറഞ്ഞ ഒരു കാര്യവും മേല്‍പറഞ്ഞവര്‍ 2012ന്ന്‌ മുമ്പ്‌ പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അവരും അല്‍ ഇസ്വ്‌ലാഹിലൂടെ ഞങ്ങളെ തൗഹീദ്‌ 2012കാര്‍ എന്ന്‌ പരിഹസിച്ച നാസിര്‍ ഒലവക്കോടും തെളിയിക്കട്ടെ.
ഇനി അന്‍ആം 128ലേക്കു കടക്കാം. അന്‍ആം 128 വിചിന്തനക്കാരുടെ അടിത്തറ ഭദ്രമാക്കുകയാണ്‌ ചെയ്‌തത്‌; തകര്‍ക്കുകയല്ല. അന്‍ആം 128 കൊണ്ട്‌ കോഴിച്ചെന സംവാദത്തിലും പത്തപ്പിരിയം സംവാദത്തിലും ഫൈസല്‍ മുസ്‌ല്യാര്‍ ടീമിന്റെ വാദങ്ങളുടെ അടിത്തറയാണ്‌ തകര്‍ത്തത്‌. അത്‌ വിശദീകരിക്കാം.

ഏത്‌ വാദപ്രതിവാദത്തിലെ ആയത്ത്‌ വിവാദമായാലും മുജാഹിദുകളുടെ രീതി ഫഹ്‌മു സ്വഹാബഃ (സ്വഹാബത്ത്‌ ആ ആയത്തിനെപ്പറ്റി മനസ്സിലാക്കിയത്‌) എന്ത്‌ എന്ന്‌ പരിശോധിക്കലാണ്‌. കൊട്ടപ്പുറം സംവാദത്തില്‍ മരിച്ചവരോട്‌ സഹായം തേടുന്നതിന്ന്‌ തെളിവായി `വസ്‌അല്‍ മന്‍ അര്‍സല്‍നാ’ എന്ന ആയത്ത്‌ കാന്തപുരം മുസ്‌ല്യാര്‍ തെളിവാക്കിയപ്പോള്‍ ഒരു വര്‍ഷത്തിലധികം കാലം സുന്നീ പണ്‌ഡിതരേയും സുന്നീ പ്രസിദ്ധീകരണങ്ങളേയും ശബാബിലൂടെ ഈയുള്ളവന്‍ വെല്ലുവിളിച്ചത്‌, മുസ്‌ല്യാര്‍ പറഞ്ഞപോലെ സ്വഹാബത്ത്‌ മനസ്സിലാക്കിയതായി തെളിയിക്കാമോ എന്നായിരുന്നു. ഇന്നുവരെ അതിന്ന്‌ അവര്‍ക്കു കഴിഞ്ഞില്ല.

അന്‍ആം 128-ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക്‌ (ഉദാ-പുഴക്കരയിലെ ജിന്നിനെ പുഴയില്‍ വീണവന്‍ വിളിക്കല്‍) തെളിവാണെന്ന്‌ ഫൈസല്‍ മുസ്‌ല്യാര്‍ പറഞ്ഞാല്‍ പോരാ, അങ്ങനെ ഏതു സ്വഹാബി മനസ്സിലാക്കി, ഏതു താബിഅ്‌ മനസ്സിലാക്കി, ഏത്‌ തബഉത്താബിഅ്‌ മനസ്സിലാക്കി എന്ന്‌ വ്യക്തമാക്കണം എന്നാണ്‌ കോഴിച്ചെനയില്‍ കെ.എന്‍.എം. പക്ഷത്തുനിന്ന്‌ അബ്‌ദുനാസിര്‍ സുല്ലമി ചോദിച്ചത്‌. അതിന്ന്‌ ഇബ്‌നു അബ്ബാസ്‌ എന്ന്‌ മുസ്‌ല്യാര്‍ മറുപടി പറഞ്ഞതാണ്‌ പത്തപ്പിരിയം സംവാദത്തിന്ന്‌ നിമിത്തമായത്‌. പത്തപ്പിരിയം സംവാദത്തില്‍ ഒരു സ്വഹാബിയുടെ വാക്കും ഫൈസല്‍ മുസ്‌ല്യാര്‍ ഉദ്ധരിച്ചില്ല. ഉദ്ധരിച്ചതായി അല്‍ ഇസ്വ്‌ലാഹില്‍ ഇതിനെപ്പറ്റി ഒരാളും എഴുതിയില്ല. 2014 ഫെബ്രുവരി ലക്കത്തില്‍ എഴുതിയ ലേഖകന്നും അതിന്നു സാധിച്ചിട്ടില്ല. അതില്‍ നിന്ന്‌ വ്യക്തമായി തെളിയുന്നത്‌ ഫൈസല്‍ മുസ്‌ല്യാരുടേയും അല്‍ ഇസ്വ്‌ലാഹുകാരുടെയും വാദത്തിന്റെ അടിത്തറയാണ്‌ അന്‍ആം 128 വഴി തകര്‍ന്നത്‌ എന്നാണ്‌.

തൗഹീദ്‌ 2012കാര്‍ എന്ന്‌ വിചിന്തനത്തെ പരിഹസിക്കുന്നത്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്റെ നെഞ്ചിലേക്ക്‌ തിരിച്ചുപോയി തറച്ചുനില്‍ക്കുന്നത്‌ കാണുക. കെ.കെ. സക്കരിയ്യാ സ്വലാഹി പറയുന്നു:
“ചുരുക്കത്തില്‍ ജിന്നും മലക്കും അഭൗതികമാണെന്ന്‌ 2012ന്ന്‌ മുമ്പ്‌ നാം പറയുമ്പോള്‍ നാമുദ്ദേശിച്ചത്‌ അവരെക്കുറിച്ചുള്ള അറിവ്‌ അഭൗതികമാണ്‌ എന്നതായിരുന്നു. അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കാണാന്‍ കഴിയാത്ത അദൃശ്യജീവികളാണ്‌ എന്നതായിരുന്നു. അതിന്നപ്പുറമുള്ളതും നമ്മുടെ മുന്‍കാല നേതാക്കള്‍ പഠിപ്പിക്കാത്തതുമായ പുതിയ വ്യാഖ്യാനങ്ങള്‍ നാം തള്ളിക്കളയുക തന്നെ വേണം.” (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസം.)

സക്കരിയ്യാ സ്വലാഹി പറഞ്ഞതില്‍നിന്ന്‌ വ്യത്യസ്‌തമായതോ കോഴിച്ചെനയില്‍ ഫൈസല്‍ മുസ്‌ല്യാര്‍ നിബന്ധന എഴുതിയതുമായ അഭൗതികമോ അല്ലാതെ 2012ന്നുശേഷം കെ.എന്‍.എമ്മുകാര്‍ പുതിയ ഒരു അഭൗതികവും കൊണ്ടുവന്നിട്ടില്ല.

കെ.എന്‍.എമ്മിലെ ഫറോവമാരുടെ ഭയം
കെ.കെ. സക്കരിയ്യാ സ്വലാഹിയെ പുറത്താക്കിയതിനെ സംബന്ധിച്ച്‌ അല്‍ ഇസ്വ്‌ലാഹില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌. “വൈജ്ഞാനിക വളര്‍ച്ചയും ആദര്‍ശബോധവുമുള്ള തലമുറ പിന്നില്‍ വളര്‍ന്നുവരുന്നതു കാണുമ്പോള്‍ അഭിനവ ഫറോവമാരിലുണ്ടാകുന്ന ഭയമാണ്‌ ഈ വിരോധത്തിന്റെയെല്ലാം യഥാര്‍ഥ കാരണം.” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഫെബ്രു. പേ. 35) ഇതിനെക്കുറിച്ച്‌?

ഉ: ജിന്നുചേരിയിലെ ഒരു വിഭാഗത്തിന്ന്‌ ഇന്ന്‌ കെ.കെ. സക്കരിയ്യാ സ്വലാഹി കണ്ണിലെ കരടാണ്‌. അത്‌ അദ്ദേഹം തുറന്നുപറയുന്ന ശബ്‌ദരേഖയില്‍നിന്ന്‌ പലരും മനസ്സിലാക്കിയതാണ്‌. ഏതെല്ലാം ഫറോവമാരാണ്‌ ഇപ്പോള്‍ കെ.കെ. സക്കരിയ്യാ സ്വലാഹിയെ അകറ്റിയത്‌? ശക്തമായ ആദര്‍ശ സംഘട്ടനമാണ്‌ ഇപ്പോള്‍ ജിന്നുചേരിയില്‍ നടക്കുന്നത്‌. അതില്‍ ഫറോവയാര്‌, മൂസാനബിയാര്‌ എന്ന്‌ അവര്‍ തന്നെ വ്യക്തമാക്കട്ടെ.

ഇമാമുമാരും വസീലത്തുശ്‌ശിര്‍ക്കും
വാസ്‌തവത്തില്‍ യാ ഇബാദല്ലാഹി എന്നു വിളിച്ച ഇമാമുമാര്‍ ശിര്‍ക്ക്‌ ചെയ്‌തു, അല്ലെങ്കില്‍ വസീലത്തുശ്‌ശിര്‍ക്കു ചെയ്‌തു എന്ന കോക്കസുകാരുടെ വാദം ശരിയല്ല. ഹദീസ്‌ സ്വഹീഹാണെന്ന്‌ കരുതി അല്ലാഹുവിന്റെ അടിമകളേ എന്നു വിളിച്ച ഇമാമുമാര്‍ക്ക്‌ സഹായം കിട്ടി എന്ന്‌ വിചാരിക്കുക. ഇമാമുമാര്‍ യാഇബാദല്ലാഹി എന്ന്‌ വിളിച്ചത്‌ മലക്കിനെയോ ജിന്നിനെയോ പ്രത്യേകം ഉദ്ദേശിച്ചല്ല. തങ്ങളെ സഹായിക്കാന്‍ കഴിവുള്ള ആരെങ്കിലും സഹായിക്കട്ടെ എന്നു മാത്രമാണ്‌ അവര്‍ ഉദ്ദേശിച്ചത്‌. മാത്രമല്ല തങ്ങളെ സഹായിച്ചത്‌ ഹഫളത്തിന്റെ മലക്കാണെന്നോ, ജിന്നാണെന്നോ അന്വേഷിച്ച്‌ കണ്ടെത്തി അവരുമായി കൂടുതല്‍ അടുക്കാനോ അവരോട്‌ മറ്റു വല്ലതും ആവശ്യപ്പെടാനോ ഇമാമുമാര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. സ്വഹീഹാണെന്ന്‌ അവര്‍ കരുതിയ ഹദീഥിലെ പദങ്ങള്‍ അവര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക്‌ സഹായം കിട്ടി എന്നു മാത്രമാണ്‌ അവര്‍ മനസ്സിലാക്കിയത്‌. അതുകൊണ്ടാണ്‌ യാഇബാദല്ലാഹ്‌ എന്നു വിളിച്ച ഇമാമുമാര്‍ വസീലത്തുശ്‌ശിര്‍ക്ക്‌ ചെയ്‌തു എന്ന്‌ സലഫീ പണ്‌ഡിതരും മുജാഹിദ്‌ പണ്‌ഡിതരും അഭിപ്രായപ്പെടാതിരുന്നത്‌-അല്‍ ഇസ്വ്‌ലാഹ്‌ 2014 ഫെബ്രു. ലക്കത്തിലെ ഈ വരികളെക്കുറിച്ച്‌ എന്തു പറയുന്നു.

ഉ: ഇതിനെപ്പറ്റി പറയേണ്ടതെല്ലാം വിചിന്തനത്തില്‍ നേരത്തെ പറഞ്ഞുകഴിഞ്ഞതാണ്‌. വെള്ളംകെട്ടിനില്‍ക്കുന്ന സ്ഥലത്തുള്ള ഒരു കെട്ടിടം, ഒരു സിവില്‍ എഞ്ചിനീയര്‍ വിലക്കെടുക്കുന്നുവെങ്കില്‍ അതിന്റെ തറ ഉറപ്പുള്ളതാണ്‌ എന്ന്‌ അദ്ദേഹം തെറ്റുധരിച്ചുകാണും എന്ന ഉദാഹരണമാണ്‌ ഇമാമുമാരുടെ യാഇബാദല്ലാഹിയെപ്പറ്റി വിചിന്തനം പറഞ്ഞത.്‌ അതിനാല്‍ അല്‍ ഇസ്വ്‌ലാഹ്‌ ഇത്ര നീട്ടി എഴുതേണ്ട ആവശ്യമേയില്ല. വിചിന്തനമെഴുതിയതിന്റെ മര്‍മം മനസ്സിലാക്കുകയും അത്‌ മനസ്സിലാകാത്തവന്റെ മട്ടില്‍ എഴുതുകയുമാണ്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‍. വിചിന്തനം എഴുതാന്‍ കാരണം ഇതാണ്‌.

`ഇമാമുമാരെ മുശ്‌രിക്കാക്കാന്‍ സക്കരിയ്യാ സ്വലാഹിയെ കിട്ടുകയില്ല’ എന്ന അദ്ദേഹത്തിന്റെ ആക്രോശത്തോട്‌ പ്രതികരിക്കുക മാത്രമാണ്‌ വിചിന്തനം ചെയ്‌തത്‌. ഇമാമുമാരെ മുശ്‌രിക്കാക്കാനുള്ള പരിപാടിയില്‍ സക്കരിയ്യാ സ്വലാഹിയുടെ സഹായം വേണം എന്ന്‌ കെ.എന്‍.എം. പറഞ്ഞപോലെയുണ്ട്‌ അദ്ദേഹത്തിന്റെ ആക്രോശം. അങ്ങനെയെങ്കില്‍ ജിന്നിനോട്‌ സഹായം തേടല്‍ വസീലത്തുശ്‌ശിര്‍ക്കാണ്‌ എന്ന്‌ സക്കരിയ്യാ സ്വലാഹി പറഞ്ഞപ്പോഴും ഈ പ്രശ്‌നം വരില്ലേ എന്ന തിരിച്ചുചോദ്യമാണ്‌ വിചിന്തനം നടത്തിയത്‌. അതിനു കാരണം പുഴയില്‍ വീണവന്‍ കരയിലെ ജിന്നിനോട്‌ സഹായം തേടുന്നത്‌ വസീലത്തുശ്‌ശിര്‍ക്കാണ്‌ എന്ന അദ്ദേഹത്തിന്റെ സംസാരമാണുതാനും.

വിചിന്തനമോ ഞങ്ങളുടെ പ്രഭാഷകരോ ഇമാമുമാര്‍ ശിര്‍ക്ക്‌ ചെയ്‌തുവെന്നോ വസീലത്തുശ്‌ശിര്‍ക്ക്‌ ചെയ്‌തുവെന്നോ പറഞ്ഞിട്ടില്ല. ജിന്നിനെ വിളിക്കുക എന്ന കര്‍മം ശിര്‍ക്കാണെന്നേ പറഞ്ഞിട്ടുള്ളൂ.
അല്‍ ഇസ്വ്‌ലാഹുകാരന്‍ വിമര്‍ശന ലേഖനമെഴുതി എത്തിച്ചേര്‍ന്നത്‌ വിചിന്തനക്കാര്‍ പറഞ്ഞ `മണ്ട്യരോ’ വിളിയിലാണ്‌ എന്നാണ്‌ മേല്‍ ഉദ്ധരണിയില്‍നിന്ന്‌ വ്യക്തമാവുന്നത്‌. ഉദ്ധരണിയിലെ അടിവര ചേര്‍ത്ത വരികള്‍ ശ്രദ്ധിക്കുക. ഗോളടിച്ച്‌ തോല്‍പിക്കാന്‍ വന്നവന്‍ സെല്‍ഫുഗോളടിച്ച്‌ എതിര്‍ ടീമിനെ ജയിപ്പിച്ചു എന്നര്‍ഥം. ചുരുങ്ങിയ മാസങ്ങള്‍കൊണ്ട്‌ തന്നെ കോക്കസ്‌ പ്രവര്‍ത്തനംമൂലം രണ്ടായി പിരിഞ്ഞവരാണ്‌ ജിന്നുചേരി എന്ന കാര്യം ഓര്‍ക്കാതെ ഞങ്ങളെ കോക്കസുകാര്‍ എന്നുവിളിക്കുന്നത്‌ ഭംഗിയല്ലെന്ന്‌ അല്‍ ഇസ്വ്‌ലാഹിനോട്‌ പറയുന്നു. 

തര്‍ക്കത്തിന്റെ മര്‍മ്മം എന്ത്‌ ?

യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബ്ബല ഹദീഥിനെക്കുറിച്ച്‌ പലരും പല അഭിപ്രായങ്ങളാണ്‌ പറയുന്നത്‌. അവയില്‍ ശ്രദ്ധേയമായ ചിലത്‌ വായനക്കാരുടെ അറിവിലേക്കായി ഇവിടെ എഴുതട്ടെ.

1. മരുഭൂമിയില്‍ ഒറ്റപ്പെട്ട്‌ വഴിയറിയാതെ കുടുങ്ങിയ ഒരാള്‍ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ എന്ന്‌ വിളിച്ചുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ അവിടെ തന്റെ ശബ്‌ദപരിധിയിലുള്ള ഏതെങ്കിലും സൃഷ്‌ടികള്‍ അവര്‍ക്ക്‌ അല്ലാഹു നല്‍കിയ പ്രകൃതിക്ക്‌ വിധേയമായി സഹായിച്ചേക്കുമെന്നാണെങ്കില്‍ അതില്‍ അഭൗതികമായ സഹായതേട്ടമില്ലെന്നാണല്ലോ അബ്‌ദുല്‍ജബ്ബാര്‍ മൗലവി വ്യക്തമാക്കിയത്‌. ഇവിടെ വിളിച്ചു പറയുന്നത്‌ മരുഭൂമിയിലൂടെ വിജനതയില്‍ നിന്നാണ്‌. വിളിയുടെ ശബ്‌ദപരിധിയിലുള്ള സൃഷ്‌ടികള്‍ക്ക്‌ അല്ലാഹു നല്‍കിയ പ്രകൃതത്തിന്‌ വിധേയമായ ഭൗതിക സഹായമാണ്‌ അയാള്‍ പ്രതീക്ഷിക്കുന്നത്‌. വിളിക്കുന്നതാകട്ടെ അല്ലാഹുവിന്റെ അടിമകളേ എന്നു മാത്രമാണ്‌ (മലക്കുകളേ എന്നോ ജിന്നുകളേ എന്നോ അല്ല) അങ്ങനെ ചെയ്യാന്‍ അയാള്‍ക്ക്‌ പ്രേരണയാകുന്നതാകട്ടെ അത്തരം ഘട്ടത്തില്‍, അങ്ങനെയൊരു സാഹചര്യത്തില്‍ അപ്രകാരം പറഞ്ഞോളൂ എന്ന്‌ നബി (സ്വ) അനുമതി നല്‍കിയതായി ഉദ്ധരിക്കപ്പെട്ട ഹദീഥുകളുമാണെങ്കില്‍ അഥവാ ആ ഹദീഥുകള്‍ ദുര്‍ബലമാണെന്ന്‌ അയാള്‍ക്ക്‌ ബോധ്യപ്പെടുകയും ചെയ്‌തിട്ടില്ലെങ്കില്‍ അയാളുടെ ആ വിളിച്ചുപറയല്‍ അഭൗതിക സഹായതേട്ടമായോ പ്രാര്‍ഥനയായോ ശിര്‍ക്കായോ മനസ്സിലാക്കാന്‍ കഴിയില്ലെന്നാണ്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി പറഞ്ഞതിന്റെ അര്‍ഥം.

2007ല്‍ എഴുതപ്പെട്ടതും 2012-ല്‍ മാത്രം വിവാദമാക്കപ്പെട്ടതുമായ അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ ലേഖനത്തിലെ വീക്ഷണങ്ങള്‍ മുമ്പൊന്നും ആരും പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു പുത്തന്‍ വീക്ഷണമൊന്നുമല്ല. `യാഇബാദല്ലാഹി അഈനൂനീ എന്ന വാചകമുള്‍ക്കൊള്ളുന്ന ആശയങ്ങള്‍ വിശകലന വിധേയമാക്കിയ മുന്‍ഗാമികളും ആധുനികരുമായ സലഫീ പണ്‌ഡിതന്‍മാരൊക്കെ മനസ്സിലാക്കിയത്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി മനസ്സിലാക്കിയതുപോലെ തന്നെയാണ്‌ (ബഷീര്‍ സലഫി പൂളപ്പൊയില്‍)യാ ഇബാദല്ലാഹി അഈനൂനീ- വിവാദങ്ങളും വസ്‌തുതകളും പേജ്‌ 29-30)

2. `ആ ഹദീഥിന്റെ അടിസ്ഥാനത്തില്‍ എന്തിനാണ്‌ നിങ്ങള്‍ അങ്ങിനെ പറയുന്നത്‌ എന്ന്‌ ആരോപണമുണ്ട്‌. ചിലര്‍ എന്നോട്‌ ചോദിച്ചിട്ടുമുണ്ട്‌. ആ ദുര്‍ബല ഹദീഥിന്‍മേല്‍ എന്തിനാണ്‌ ഇത്ര കൂടുന്നത്‌ എന്ന്‌ ചിലര്‍ ചോദിച്ചിട്ടുമുണ്ട്‌. ഞാന്‍ അങ്ങനെ ഒരു ഹദീഥിനനുസരിച്ച്‌ പറയുന്നേ ഇല്ല. ഇസ്‌ലാഹില്‍ ഞാന്‍ എഴുതിയ ആ വിഷയം ഉണ്ടല്ലോ. ആ ലേഖനം, ഇവിടെ ചര്‍ച്ചയാക്കിയ വിഷയം ആ ലേഖനത്തിലും ഇങ്ങനെ ഒരു ഹദീഥിനെക്കുറിച്ച്‌ മിണ്ടിയിട്ടില്ല. പിന്നെ ആ ഹദീഥ്‌ ളഈഫ്‌ ആണ്‌, ആ ഹദീഥ്‌ ദുര്‍ബ്ബലമാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ നടക്കുന്നവര്‍ അതുകൊണ്ടു നടക്കുക എന്നല്ലാതെ ഹദീഥുമായി സംസാരിച്ചിട്ടില്ലാത്ത പ്രകാരം തന്നെ `വഴി പിഴച്ചിട്ടുണ്ടെങ്കില്‍ വഴി കാണിച്ചുതരണം’ എന്നു പറയുന്ന ഹദീഥ്‌. അല്ലെങ്കില്‍ `എന്നെ സഹായിക്കണം’ അല്ലെങ്കില്‍ `വിജനപ്രദേശത്ത്‌ മറ്റു വല്ല പ്രയാസങ്ങളും നേരിട്ടിട്ടുണ്ടെങ്കില്‍ `അടിമകളേ സഹായിക്കണം’ എന്ന്‌ പറയുന്ന ഹദീഥ്‌. ഇങ്ങനെ ഒരു ഹദീഥ്‌ അവിടെ ഉദ്ധരിക്കുകയോ തെളിവാക്കുകയോ ചെയ്‌തിട്ടില്ല. എന്നിട്ടു പിന്നെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതോ പറഞ്ഞിട്ടില്ലാത്തതോ ആയ ഹദീഥ്‌ ഉദ്ധരിച്ച്‌ ആ ഹദീഥ്‌ ദുര്‍ബ്ബലമാണ്‌’ എന്ന്‌ പറയുക.
(അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ അഭിമുഖത്തില്‍ നിന്ന്‌ -നാസര്‍ ഒലവക്കോട്‌
അല്‍ ഇസ്വ്‌ലാഹ്‌ 2013 ഡിസംബര്‍ പേജ്‌ 44
ബഷീര്‍ സലഫീ-ഇനിയെങ്കിലും വടികൊടുത്ത്‌ അടി വാങ്ങാതിരിക്കുക.

3. അങ്ങനെ ജനങ്ങള്‍ ഇല്ലാത്തിടത്തും ഉള്ളിടത്തും വെച്ച്‌ ഒരുത്തന്‍ `ജിന്നേ സഹായിക്കണേ’ എന്നു വിളിച്ചാല്‍ അത്‌ ശിര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കുണ്ടിവിടെ സംശയം?” (അമീര്‍ ഒതുക്കുങ്ങല്‍, അല്‍ ഇസ്വ്‌ലാഹ്‌ മെയ്‌ 2013 പേജ്‌ 35)
ആര്‍ക്കുമില്ലല്ലോ. പക്ഷെ അബ്‌ദുല്‍ജബ്ബാര്‍ മൗലവി ഹദീഥിനെപ്പറ്റി മിണ്ടിയിട്ടില്ല. ഇനി വേറൊരാള്‍ക്ക്‌ ഹദീഥിനെപ്പറ്റി അറിയില്ല. അയാള്‍ പേരറിയാത്ത ജിന്നിനോട്‌ ജിന്നോ സഹായിക്കണേ എന്നല്ലാതെ എന്താണ്‌ വിളിച്ചു പറയേണ്ടത്‌? അതെങ്ങനെ ശിര്‍ക്കാകും? അതു ശിര്‍ക്കാണെങ്കില്‍ പടപ്പുകളേ എന്നോ അടിമകളേ എന്നോ വിളിച്ചാല്‍ ശിര്‍ക്കല്ലാതാവുന്നതെങ്ങനെ?

4. മാത്രമല്ല, പുഴയില്‍ വീഴുന്ന വ്യക്തിക്ക്‌ (മരണം മുന്നില്‍ കാണുമ്പോള്‍) സാധാരണ നിലയില്‍ പ്രാര്‍ഥന മാത്രമേ ഉണ്ടാവൂ. പ്രാര്‍ഥനയല്ലാത്ത സഹായതേട്ടം (കരയില്‍ മനുഷ്യരെ ആരെയും കാണാത്ത സ്ഥിതിക്ക്‌) ഉണ്ടാവാന്‍ വഴിയില്ലെന്നും സ്വലാഹി പിന്നീട്‌ വിശദീകരിച്ചിട്ടുണ്ട്‌്‌-നാസര്‍ ഒലവക്കോട്‌.
അല്‍ ഇസ്വ്‌ലാഹ്‌ ഡിസംബര്‍ 2013 പേജ്‌ 46

അല്‍ഹംദുലില്ലാഹ്‌-തര്‍ക്കത്തിന്റെ മര്‍മ്മം ഇതുപോലെ ചിലരൊക്കെ മനസ്സിലാക്കുന്നുവെന്ന ശുഭവാര്‍ത്തയുമായാണ്‌ 2013 വിടപറഞ്ഞത്‌. തൗഹീദ്‌ 2012കാര്‍ എന്നൊക്കെപ്പറഞ്ഞ്‌ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ വിജനഭൂമിയില്‍ നിന്ന്‌ ദുര്‍ബ്ബല ഹദീഥിന്റെ വലയം ഭേദിച്ച്‌ കൂരിരുട്ടത്തും പുഴക്കരയിലും `സഹായം വേണോ? എന്നു ചോദിച്ച്‌ കാത്തുനില്‍ക്കുന്ന ജിന്നിനെ ഏതാണ്ടിപ്പോള്‍ എല്ലാവരും കയ്യൊഴിഞ്ഞ മട്ടാണ്‌. അതൊന്നും പ്രാര്‍ഥനയല്ലാത്ത സഹായതേട്ടമല്ല പ്രത്യുത, പ്രാര്‍ഥന തന്നെയെന്ന്‌ സ്വലാഹി വരെ തിരിച്ചറിഞ്ഞുവല്ലോ.