Friday, November 29, 2013

ജിന്ന്‌: സംശയനിവാരണം -1

പിശാചിന്റെ ഉപദ്രവം അഭൗതികമോ ഭൗതികമോ?
ചോ: പിശാച്‌ മനുഷ്യരില്‍ ഉണ്ടാക്കുന്ന സ്വാധീനം ഭൗതികമോ അഭൗതികമോ?

ഉ: അഭൗതികമാണ്‌. കാരണങ്ങള്‍ ശ്രദ്ധിക്കുക. സുബ്‌ഹ്‌ നമസ്‌കാരത്തിന്ന്‌ എഴുന്നേല്‍ക്കാതെ ഉറങ്ങുന്നവനെക്കുറിച്ച്‌ പിശാച്‌ അവന്റെ ചെവിയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്‌ എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ മനുഷ്യരുടെ കാതില്‍ പിശാചിന്റെ മൂത്രത്തിന്റെ നനവോ ദുര്‍ഗന്ധമോ ഉണ്ടാവുകയില്ല. മനുഷ്യന്റെയോ മൃഗങ്ങളുടെയോ മൂത്രം ശരീരത്തിലും വസ്‌ത്രത്തിലുമായാല്‍ കഴുകണമെന്നുപദേശിച്ച പ്രവാചകന്‍ സുബ്‌ഹിക്കുണരാത്തവന്റെ ചെവികള്‍ പിശാച്‌ മൂത്രിച്ചതിന്റെ പേരില്‍ കഴുകണമെന്നോ അത്‌ നജസാണെന്നോ പറഞ്ഞിട്ടില്ല. പിശാചും അവന്റെ മൂത്രവും മൂത്രമൊഴിക്കലുമെല്ലാം മനുഷ്യരെ സംബന്ധിച്ചിടത്തോളം അഭൗതികമാണെന്നു പറയാന്‍ കാരണമിതാണ്‌.

ജിന്ന്‌ അഭൗതികമെങ്കില്‍ ...
ചോ: അഭൗതികമാര്‍ഗേണ ഗുണദോഷങ്ങള്‍ വരുത്തുന്നവന്‍ അല്ലാഹു മാത്രമാണെന്നാണ്‌ നാളിതുവരെ മുജാഹിദുകള്‍ പറഞ്ഞുവന്നത്‌. അപ്പോള്‍ ജിന്നും പിശാചും അഭൗതികമാണെന്ന വിചിന്തനത്തിന്റെയും തദനുകൂല പ്രഭാഷകരുടെയും വാദം ശിര്‍ക്കന്‍ വാദമാണ്‌-ഇതിനെക്കുറിച്ച്‌ താങ്കള്‍ എന്തു പറയുന്നു.

ഉ: ജിന്നിനെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ മനുഷ്യന്ന്‌ കണ്ടെത്താന്‍ കഴിയില്ല എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്‌ വിചിന്തനം അഭൗതികം എന്നു പറഞ്ഞത്‌. അങ്ങനെ പറയുമ്പോള്‍ ജിന്നിനെ അല്ലാഹുവാക്കുകയോ അല്ലാഹുവിന്ന്‌ തുല്യനാക്കുകയോ അല്ല വിചിന്തനം ചെയ്യുന്നത്‌. ഫൈസല്‍ മുസ്‌ല്യാര്‍ കോഴിച്ചെന സംവാദത്തില്‍ `മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്‌’ എന്ന്‌ വ്യവസ്ഥ എഴുതിയല്ലോ. അതേ കാര്യം വിചിന്തനം തുടക്കത്തിലേ പറഞ്ഞു എന്നു മാത്രം. `അല്ലാഹുവെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്‌’ എന്ന്‌ വിചിന്തനമോ കെ.എന്‍.എമ്മിന്റെ പ്രഭാഷകരോ ഇന്നേവരെ പറഞ്ഞിട്ടില്ല. നമ്മുടെ ഒരു ഗ്രന്ഥത്തിലും അങ്ങനെ എഴുതിയിട്ടില്ല. അല്ലാഹുവെ പറ്റി അഭൗതികം എന്ന്‌ പ്രയോഗിക്കുമ്പോള്‍ ഉദ്ദേശിക്കുന്ന അര്‍ഥമല്ല ജിന്നിനെപ്പറ്റി അഭൗതികം എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌.ജിന്നുകളും മലക്കുകളും അവരുടെ മേഖലയില്‍ ഭൗതികരും നമ്മെ സംബന്ധിച്ചിടത്തോളം അഭൗതികരുമാണ്‌. എന്നുവെച്ചാല്‍ അവരെ മനുഷ്യര്‍ക്ക്‌ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ കണ്ടെത്താനാവില്ല.

പോലീസ്‌ നായയുടെ കഴിവില്‍ വിശ്വസിച്ചാല്‍ ശിര്‍ക്കാവുമോ?
ചോ: അല്‍ ഇസ്വ്‌ലാഹില്‍ പി.എ.ജെ. തുറക്കല്‍ എഴുതുന്നു.
“ഇനി വിചിന്തനം ലേഖകനോട്‌ ചോദിക്കട്ടെ: മനുഷ്യകഴിവിന്നതീതമാകുമ്പോള്‍ തേട്ടം അല്ലാഹുവോട്‌ മാത്രം എന്നിങ്ങനെ ലേഖകന്‍ എഴുതിയിട്ടുണ്ടല്ലോ. മനുഷ്യന്‌ കഴിയാത്തതും അതേസമയം മറ്റേതെങ്കിലും ഒരു സൃഷ്‌ടിക്ക്‌ കഴിയുന്നതുമായ വല്ല കാര്യത്തിലും ആ സൃഷ്‌ടിയോട്‌ സഹായം ആവശ്യപ്പെട്ടാല്‍ അത്‌ പ്രാര്‍ത്ഥനയാകുമോ? പ്രാര്‍ഥനയാകുമെന്നാണല്ലോ ലേഖകന്റെ നിര്‍വചനം സൂചിപ്പിക്കുന്നത്‌. എന്നാല്‍ തന്റെ നാസികാദ്വാരത്തില്‍ നിക്ഷിപ്‌തമായ കഴിവിലൂടെ കൊലയാളിയെ കണ്ടെത്താന്‍ പോലീസ്‌ നായയുടെ സഹായം ആവശ്യപ്പെട്ടാല്‍ അത്‌ പ്രാര്‍ഥനയാകുമോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌ അത്‌ നിര്‍വ്വചനത്തില്‍ നിന്ന്‌ പുറത്തായി? കുറ്റവാളിയുടെ ഗന്ധം തന്റെ ഘ്രാണശക്തിമൂലം വിവേചിച്ചറിഞ്ഞുകൊണ്ട്‌ തലക്കുള്ളില്‍ അത്‌ സൂക്ഷിച്ച കുറ്റവാളിയെ ആ പോലീസ്‌ നായ കണ്ടെത്തുന്നു. വിഷയം കാര്യകാരണ ബന്ധങ്ങള്‍ക്കതീതമല്ല. സൃഷ്‌ടികളുടെ കഴിവിന്നതീതമാവുകയുമില്ല. എന്നാല്‍ അത്‌ സാധാരണയായി മറ്റു ചില സൃഷ്‌ടികളുടെ കഴിവിന്നപ്പുറമാണ്‌. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളില്‍ സഹായം തേടലാണ്‌ പ്രാര്‍ഥനയെങ്കില്‍ ആ കാര്യത്തില്‍ പോലീസ്‌ നായയുടെ സഹായം ആവശ്യപ്പെട്ടാല്‍ പ്രാര്‍ഥനയും ശിര്‍ക്കുമാകുമോ?” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഫെബ്രു. പേ. 28).

ഉ: മനുഷ്യ കഴിവിന്നതീതം, അദൃശ്യമാര്‍ഗേണയുള്ള സഹായം, അഭൗതിക മാര്‍ഗേണയുള്ള സഹായം, കാര്യകാരണ ബന്ധങ്ങള്‍ക്കതീതം, പഞ്ചേന്ദ്രിയ ജ്ഞാനത്തിന്നതീതം എന്നെല്ലാം പറയുന്നത്‌ ഗൈബിയ്യ്‌ എന്ന വാക്കിന്റെ വിശദീകരണമാണ്‌.ഇവയിലേതെങ്കിലുമൊന്നുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ നമ്മള്‍ ഒരു കാര്യത്തിന്റെ ഹുക്‌മ്‌ പറഞ്ഞുപോന്നത്‌ എന്ന്‌ ആര്‍ക്കും മനസ്സിലാവും. പോലീസ്‌ നായയുടെ കഴിവ്‌ മനുഷ്യകഴിവിന്നപ്പുറമായിട്ടും അതാവശ്യപ്പെടുന്നത്‌ പ്രാര്‍ഥനയാകാത്തത്‌ നായയും അതിന്റെ പരിശീലനവും മനുഷ്യന്റെ പഞ്ചേന്ദ്രിയ ജ്ഞാനത്തിന്ന്‌ വിധേയമായതുകൊണ്ടാണ്‌. പോലീസ്‌ നായയുടെ കഴിവ്‌ പോലീസുകാര്‍ പരിശീലിപ്പിച്ച്‌ വളര്‍ത്തിയെടുത്തതാണ്‌. ജിന്നിനെ ഇതുപോലെ നമുക്ക്‌ സിവില്‍ എഞ്ചിനീയറിങിന്ന്‌ ചേര്‍ത്ത്‌ കെട്ടിട നിര്‍മാണകല പഠിപ്പിക്കാന്‍ കഴിയില്ല. (ഈ ചോദ്യം ജിന്ന്‌ വിവാദത്തോട്‌ ബന്ധപ്പെട്ടുണ്ടായതാണല്ലോ) ജിന്നിന്ന്‌ ജന്മനാ ഉള്ളതാണ്‌ കെട്ടിടങ്ങളുണ്ടാക്കാനുള്ള കഴിവും കടലില്‍ മുങ്ങിത്തപ്പി മുത്തുവാരാനുള്ള കഴിവും. അത്‌ സുലൈമാന്‍ നബി പഠിപ്പിച്ചതല്ല. ജിന്നുകള്‍ക്ക്‌ ഈ കഴിവൊക്കെയുണ്ടായിട്ടും സഹായം അനിവാര്യമായ യുദ്ധവേളകളില്‍ പോലും നബി (സ്വ) അവരുടെ സഹായം തേടാതിരുന്നതും തേടിക്കൂടേ എന്ന്‌ സ്വഹാബത്ത്‌ ചോദിക്കാതിരുന്നതും പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ കാണാന്‍ കഴിയാത്ത കാര്യം അവരോട്‌ ചോദിക്കാന്‍ മുസ്‌ലിംകള്‍ക്ക്‌ പാടില്ലാത്തതും ശിര്‍ക്കായതുകൊണ്ടുമാണ്‌.

ബാക്‌ടീരിയയും ജിന്നും
ചോ: ജിന്ന്‌ അഭൗതികമാണെന്നതിന്ന്‌ വിചിന്തനം കാരണം പറഞ്ഞത്‌ ജിന്ന്‌ മനുഷ്യര്‍ക്ക്‌ അദൃശ്യമാണ്‌ എന്നതാണ്‌. അങ്ങനെയെങ്കില്‍ ബാക്‌ടീരിയയും അഭൗതികമാണെന്ന്‌ പറയേണ്ടിവരില്ലേ? ബാക്‌ടീരിയയെ നാം കാണാറില്ലല്ലോ.’

ഉ: ജിന്ന്‌ അഭൗതികം എന്ന്‌ വിചിന്തനം പറഞ്ഞതും അദൃശ്യം എന്നു പറഞ്ഞതും നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ നമുക്ക്‌ കണ്ടെത്താന്‍ സാധിക്കാത്തത്‌ എന്ന അര്‍ത്ഥത്തിലാണ്‌. ബാക്‌ടീരിയയെ നഗ്നനേത്രങ്ങള്‍ കൊണ്ട്‌ കണ്ടെത്താന്‍ കഴിയില്ലെങ്കിലും ലബോറട്ടറിയില്‍ നടത്തുന്ന ടെസ്റ്റിലൂടെ കണ്ടെത്താന്‍ കഴിയും. അതും പഞ്ചേന്ദ്രിയജ്ഞാനത്തില്‍പെട്ടതാണ്‌. അതിനാല്‍ ബാക്‌ടീരിയ ഭൗതികമാണ്‌. ജിന്നുകളെ ഇതുപോലെ ഉപകരണങ്ങളും ടെസ്റ്റുംകൊണ്ട്‌ മനസ്സിലാക്കാന്‍ കഴിയില്ല. വളരെ ബാലിശമാണ്‌ ഈ ചോദ്യം.

Friday, November 15, 2013

മുബാറക്‌ തിരൂര്‍ക്കാടിന്‌ ഒരു തുറന്ന കത്ത്‌


സ്‌നേഹപൂര്‍വം,ഇ.കെ.എം. പന്നൂര്‍ 

പ്രിയ മുബാറക്‌ തിരൂര്‍ക്കാട്‌, അല്ലാഹുവിന്റെ രക്ഷ താങ്കള്‍ക്കുണ്ടാവട്ടെ.

2013 ജനുവരി 27ന്ന്‌ കെ.കെ. സക്കരിയ്യാ സ്വലാഹിയുടെയും സുഹൃത്തുക്കളുടെയും ഒപ്പം താങ്കള്‍ എന്റെ വീട്ടില്‍ വന്നിരുന്നുവല്ലോ. ജിന്ന്‌ അഭൗതികമാണോ എന്ന സ്വലാഹിയുടെ ചോദ്യത്തിന്ന്‌ അഭൗതികം എന്ന്‌ ഞാനുത്തരം പറഞ്ഞപ്പോള്‍ താങ്കളതുകേട്ട്‌ `ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’ എന്ന്‌ ചൊല്ലുകയുണ്ടായി. അത്രയും വലിയ അപകടമാണ്‌ ഞാന്‍ പറഞ്ഞത്‌ എന്നാണല്ലോ ആ ഇസ്‌തിര്‍ജാഇന്റെ അര്‍ഥം. ജിന്ന്‌ അഭൗതികമാണെന്ന എന്റെ `അപകട’വാദത്തെ ആധാരമാക്കി സക്കരിയ്യാ സ്വലാഹിയും ഞാനും തമ്മില്‍ നടന്ന സ്‌നേഹത്തര്‍ക്കത്തില്‍ ഞാന്‍ കാര്യം ഇങ്ങനെയാണ്‌ വിശദീകരിച്ചത്‌. ജിന്നും മലക്കുമെല്ലാം അവരുടെ മേഖലയില്‍ ഭൗതികമാണ്‌, നമ്മെ സംബന്ധിച്ചിടത്തോളം അഭൗതികവുമാണ്‌. കാരണം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്‌ അവയെ കാണാന്‍ കഴിയില്ല. കോഴിച്ചെന സംവാദത്തില്‍ ഫൈസല്‍ മുസ്‌ല്യാര്‍ എഴുതിയ വ്യവസ്ഥ ഞാന്‍ പറഞ്ഞ അതേ രീതിയില്‍ 'മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്‌' എന്നായിരുന്നു. അതു കേട്ടപ്പോള്‍ താങ്കള്‍ ഇന്നാലില്ലാഹി ചൊല്ലിയോ? അല്ലാഹുവെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്’ എന്നാണ്‌ ഞങ്ങളെല്ലാം വാദിക്കുന്നത്‌ എന്ന്‌ താങ്കള്‍ ധരിച്ചുപോയോ?

മലയാളത്തിലെ ഏറ്റവും വലിയ ക്വുര്‍ആന്‍ പരിഭാഷ നമ്മുടേതാണല്ലോ. 3656 പേജുള്ള ആ അമാനീ പരിഭാഷയില്‍ `ജിന്ന്‌ ഭൗതികമാണ്‌ അതിനാല്‍ എല്ലാ ജിന്ന്‌ തേട്ടവും ശിര്‍ക്കല്ല’ എന്നെഴുതിയതായി (അതാണല്ലോ നിങ്ങളുടെ വാദം) താങ്കള്‍ കണ്ടിട്ടുണ്ടോ? കെ. ഉമര്‍ മൗലവിയുടെയും നമ്മുടെയിടയില്‍ വിശ്വാസകാര്യങ്ങള്‍ കൂടുതലെഴുതിയ കെ.പി. മുഹമ്മദ്‌ മൗലവി, കുഞ്ഞീദ്‌ മദനി എന്നിവരുടെയും കൃതികളില്‍ നിങ്ങളെല്ലാം ഇപ്പോള്‍ പറയുന്ന തരത്തില്‍ ശിര്‍ക്കല്ലാത്ത ജിന്നുവിളി ശിര്‍ക്കായ ജിന്നുവിളി എന്ന വിഭജനം ഉണ്ടോ? ഈ വിഭജനത്തിന്‌ തെളിവു ചോദിച്ചപ്പോള്‍ അല്‍ ഇസ്വ്‌ലാഹ്‌ നല്‍കിയ മറുപടി, ജിന്നിന്റെ കാര്യം അവിടെയിരിക്കട്ടെ മനുഷ്യര്‍ പരസ്‌പരം ചോദിക്കുന്ന സഹായത്തെ ശിര്‍ക്കായതും ആവാത്തതും എന്ന്‌ നബി (സ്വ) വിഭജിച്ചിട്ടില്ലെന്നായിരുന്നു. ഇത്‌ ഇന്നാലില്ലാഹി ചൊല്ലേണ്ട അപകടവാദമല്ലേ? നബി (സ്വ) യുടെയും സ്വഹാബത്തിന്റെയും ജീവിതം മുഴുവന്‍ ശിര്‍ക്കല്ലാത്ത സഹായാഭ്യര്‍ഥനക്കുള്ള തെളിവാണ്‌. ആസ്വിം (റ) തന്റെ സംഘം ശത്രുക്കളാല്‍ പിടിക്കപ്പെടുകയും മരണം മുന്നില്‍ കാണുകയും ചെയ്‌തപ്പോള്‍ റസൂല്‍ (സ്വ) കേള്‍വിയുടെ പരിധിക്കപ്പുറത്തായതിനാല്‍ അവിടുത്തോട്‌ നേരിട്ടു പറയാതെ `അല്ലാഹുമ്മ അഖ്‌ബിര്‍ അന്നാ നബിയ്യക’ ഞങ്ങളെപ്പറ്റി നീ നിന്റെ നബിയെ അറിയിക്കൂ അല്ലാഹുവേ-എന്നാണ്‌ പറഞ്ഞത്‌. കേള്‍വിയുടെ പരിധിക്കപ്പുറത്തുള്ളത്‌ പ്രവാചകനായിരുന്നാല്‍പോലും ഒരു വിവരം അദ്ദേഹത്തോട്‌ വിളിച്ചുപറയുന്നത്‌ ശിര്‍ക്കാണ്‌ എന്നാണിത്‌ പഠിപ്പിക്കുന്നത്‌.

ജിന്നിന്ന്‌ അതിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യം നാം അതിനോടാവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ല എന്ന്‌ 2012 ഡിസംബര്‍ അല്‍ ഇസ്വ്‌ലാഹിലും കടലില്‍ മുങ്ങിത്തപ്പി മുത്തുവാരുകയും വന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ജിന്നിന്ന്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ എന്ന്‌ 2013 ജൂലായ്‌ ലക്കത്തിലും എഴുതിയതോടെ `യാ ഇബാദല്ലാഹി അഗീനൂനി’ എന്ന ദുര്‍ബ്ബല ഹദീഥ്‌ ഔട്ടായി. പകരം, ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക്‌ ക്വുര്‍ആന്‍ തെളിവാക്കപ്പെടുന്ന ഒരപകടം വന്നു. അത്‌ താങ്കളുടെ ശ്രദ്ധയില്‍പെട്ടോ? 

സുലൈമാന്‍ നബി ശൈത്വാനെക്കൊണ്ട്‌ കെട്ടിടമുണ്ടാക്കിച്ചതും കടലില്‍ മുങ്ങി മുത്തുവാരിപ്പിച്ചതും അടിസ്ഥാനമാക്കി മറ്റൊരാള്‍ ജിന്നിന്റെ സഹായം തേടിയാല്‍ അത്‌ ശിര്‍ക്കല്ലാതാകുന്നില്ല. തനിക്കുശേഷം മറ്റൊരാള്‍ക്കും തരപ്പെടാത്ത രാജാധികാരം എനിക്കു നല്‍കേണമേ എന്ന പ്രാര്‍ത്ഥന സ്വീകരിച്ചുകൊണ്ടാണ്‌ ശൈത്വാന്‍മാരെ അല്ലാഹു അദ്ദേഹത്തിന്ന്‌ തൊഴിലാളികളാക്കിക്കൊടുത്തത്‌. അതിനാല്‍ നമ്മുടെ വിവാദത്തിന്ന്‌ ആ ആയത്തുകള്‍ ബാധകമാക്കുന്നത്‌ ദുര്‍വ്യാഖ്യാനമല്ലേ? ഇതിനെയെല്ലാം അബ്‌ദുറഹ്‌മാന്‍ സലഫിയുടെ അധികാരമോഹമുണ്ടാക്കിയ പ്രശ്‌നം എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ക്രൂരതയല്ലേ?

സുലൈമാന്‍ നബി ജിന്നുകളെക്കൊണ്ട്‌ ജോലിയെടുപ്പിക്കുക വഴി ശിര്‍ക്കോ വസീലത്തുശ്‌ശിര്‍ക്കോ കറാഹത്തോ ചെയ്‌തിട്ടില്ല എന്നത്‌ നാം ഇരുപക്ഷവും അംഗീകരിക്കുന്ന കാര്യമാണ്‌. അത്‌ മുഅ്‌ജിസത്താണ്‌. അതു മനസ്സില്‍ വെച്ച്‌ അല്‍ ഇസ്വ്‌ലാഹിലെ ഈ രണ്ട്‌ ഉദ്ധരണികള്‍ ശ്രദ്ധിക്കൂ.


1. മനുഷ്യന്റെ പരിസരത്തുള്ള ഉണ്ടെന്നു കരുതപ്പെടുന്ന അദൃശ്യ സൃഷ്‌ടികളോട്‌ അവയുടെ പ്രകൃതത്തിന്നനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല. ശിര്‍ക്കാണെന്ന്‌ പറഞ്ഞാല്‍ സുലൈമാന്‍ നബി (അ) യും ഹാജറാ ബീവിയും മുശ്‌രിക്കാണെന്ന്‌ പറയേണ്ടിവരും. (നഊദു ബില്ലാഹി) അപ്പോള്‍ പ്രശ്‌നം വളരെ സങ്കീര്‍ണംതന്നെ. ഈ സങ്കീര്‍ണത ഒഴിവാക്കാന്‍ വേണ്ടിയാണ്‌ ഭൗതിക കഴിവ്‌ അഭൗതിക കഴിവ്‌ എന്നതിന്ന്‌ വ്യക്തമായ മാനദണ്‌ഡം അബ്‌ദുല്‍ ജബ്ബാര്‍ മൗലവി തന്റെ ലേഖനത്തില്‍ സ്‌പഷ്‌ടമാക്കിയത്‌. (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസം. പേ. 13)

2. ജിന്നുകളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന്‌ മനസ്സിലാക്കുന്നതിന്ന്‌ സുലൈമാന്‍ നബി (അ) യുടെ ചരിത്രത്തില്‍ വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ മതി. ആഴിയില്‍ മുങ്ങിത്തപ്പി മുത്തുകള്‍ വാരാനും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പാത്രങ്ങളും ഗൃഹോപകരണങ്ങളും പണിയാനും സിംഹാസനം നിമിഷങ്ങള്‍ കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ പന്നൂര്‍? (അല്‍ ഇസ്വ്‌ലാഹ്‌ 2013 ജൂലൈ)

 ഈ ഉദ്ധരണികള്‍ പ്രകാരം കടല്‍ക്ഷോഭംമൂലം മീന്‍ പിടിക്കാന്‍ കഴിയാതെ പട്ടിണി കിടക്കുന്ന ആള്‍ക്ക്‌ ജിന്നിനോട്‌ മീന്‍പിടിച്ചുതരാന്‍ പറയുന്നത്‌ ശിര്‍ക്കല്ല. കെട്ടിടനിര്‍മാണത്തിന്ന്‌ ജിന്നിനെ വിളിച്ചാലും കൊടുത്ത കഴിവ്‌ ചോദിക്കലേ ആവുകയുള്ളൂ, ശിര്‍ക്കാവില്ല. ഗൃഹപ്രവേശനത്തിന്ന്‌ ഫര്‍ണിച്ചര്‍ കടയില്‍ വാങ്ങിവെച്ച സാധനങ്ങള്‍ കൊണ്ടുവരാന്‍ ജിന്നിനോടാവശ്യപ്പെട്ടാലും ശിര്‍ക്കല്ല.

പിന്നെ ജിന്നിനോട്‌ എത്രത്തോളം ചോദിച്ചാലാണ്‌ ശിര്‍ക്കാവുക എന്നതിന്ന്‌ ഒരുദാഹരണം തരുമോ? ഇങ്ങനെ സുലൈമാന്‍ നബിയുടേത്‌ മറ്റുള്ളവര്‍ക്ക്‌ ബാധകമാക്കി ജിന്ന്‌ വിളി ശിര്‍ക്കല്ലാതാക്കിയതിന്ന്‌ മേല്‍പറഞ്ഞ പണ്‌ഡിതരുടെയോ മറ്റു മുജാഹിദ്‌ പണ്‌ഡിതരുടെയോ കൃതികളില്‍ തെളിവുണ്ടോ?

Tuesday, November 5, 2013

തുടക്കം യാ ഇബാദല്ലാഹി' ഇല്ലാതെ.. വളര്‍ച്ചയും യാ ഇബാദല്ലാഹി ഇല്ലാതെ..

സത്യാന്വേഷികളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ കാര്യമാണ്‌ ജിന്നുവിവാദത്തിന്റെ തുടക്കവും വളര്‍ച്ചയും എങ്ങനെ എന്നത്‌. അതിന്റെ തുടക്കവും വളര്‍ച്ചയും യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബ്ബല ഹദീഥില്ലാതെയാണ്‌. `എന്താണ്‌ വസ്‌തുത ആര്‍ക്കാണ്‌ തെറ്റിയത്‌?’ എന്ന എന്റെ മുന്‍ ലേഖനത്തില്‍നിന്ന്‌ (വിചിന്തനം ഒക്‌ടോബര്‍ 4) അതു മനസ്സിലാവും.
വാതിലടക്കുമ്പോഴും മേശവലിപ്പടക്കുമ്പോഴുമെല്ലാം ജിന്നിന്ന്‌ പരിക്കുപറ്റുന്നത്‌ സൂക്ഷിക്കണം എന്ന സി.ഡി. പ്രഭാഷണമിറങ്ങിയപ്പോള്‍ അതിന്ന്‌ മേല്‍പറഞ്ഞ ദുര്‍ബ്ബല ഹദീഥിന്റെ പിന്‍ബലമുണ്ടായിരുന്നില്ല. ജിന്നു പുരുഷന്‍മാര്‍ മനുഷ്യസ്‌ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും എന്ന വാദത്തിന്നും യാഇബാദല്ലാഹിയുടെ പിന്‍ബലം ആവശ്യമായിരുന്നില്ല. സൂറത്തുര്‍ റഹ്‌മാനിലെ `ലം യത്വ്‌മിസ്‌ഹുന്ന ഇന്‍സുന്‍ ക്വബ്‌ലഹും വലാജാന്ന്‌’ (അവര്‍ക്കു മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ-സ്വര്‍ഗ കന്യകമാരെ-സ്‌പര്‍ശിച്ചിട്ടില്ല) എന്ന ആയത്താണ്‌ അതിന്ന്‌ തെളിവാക്കിയിരുന്നത്‌. കെ.എന്‍.എം. നേതാക്കള്‍ ഇടപെട്ട്‌ ഈ സി.ഡികള്‍ പിന്‍വലിപ്പിച്ചു. പ്രഭാഷകരുടെ തിരുത്തും വന്നു.

ഇതിന്നുശേഷമാണ്‌ `യാ ഇബാദല്ലാഹി അഗീനൂനി’ എന്ന ദുര്‍ബ്ബല ഹദീഥ്‌ ചര്‍ച്ചയായത്‌. ചര്‍ച്ചയാകാന്‍ കാരണം ഇരുളില്‍ തപ്പിനടക്കുന്നവന്‍ ഒരു ശബ്‌ദം കേള്‍ക്കുകയും അത്‌ ജിന്നാണെന്ന്‌ കരുതി വെളിച്ചം തരുമോ എന്നാവശ്യപ്പെട്ടാല്‍ അത്‌ ശിര്‍ക്കാവുകയില്ല എന്ന ഇസ്വ്‌ലാഹ്‌ മാസികയിലെ അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയ കുറിപ്പാണ്‌. ഈ കുറിപ്പ്‌ ഈ ദുര്‍ബല ഹദീഥിന്റെ പിന്‍ബലത്തിലാണെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍ തന്റെ വിവാദക്കുറിപ്പിന്‌ ആ ദുര്‍ബ്ബല ഹദീഥുമായി ഒരു ബന്ധവുമില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ പ്രശ്‌നത്തിന്റെ മെയിന്‍ സ്വിച്ച്‌ അദ്ദേഹം ഓഫാക്കിക്കളഞ്ഞു. അതോടെ `യാ ഇബാദല്ലാഹി’ ഇല്ലാതെ സ്വതന്ത്ര ജിന്ന്‌ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു. ജിന്നിന്‌ അതിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല, എല്ലാ ജിന്നുവിളിയും ശിര്‍ക്കല്ല, ജിന്നിന്ന്‌ പല കഴിവുകളുണ്ടെന്നും അതിന്ന്‌ മനുഷ്യജീവിതത്തില്‍ സ്വാധീനമുണ്ടെന്നും വിശ്വസിച്ചാല്‍ ശിര്‍ക്കാവില്ലെങ്കില്‍ ആ കഴിവില്‍പെട്ടത്‌ ചോദിച്ചാലെങ്ങനെയാണ്‌ ശിര്‍ക്കാവുക? (ശിര്‍ക്കാവില്ലെന്നര്‍ഥം) തുടങ്ങിയ വാദങ്ങള്‍ 2012 ഡിസംബര്‍ മുതല്‍ അല്‍ ഇസ്വ്‌ലാഹിലൂടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പ്രശ്‌നം മരുഭൂമിയുടെ വിജനതയിലൊതുങ്ങിയില്ല. എന്നുവെച്ചാല്‍ യാ ഇബാദല്ലാഹി അഗീനൂനീ എന്ന ദുര്‍ബ്ബല ഹദീഥ്‌ വിട്ട്‌ സ്വതന്ത്ര ജിന്നു സിദ്ധാന്തമായി മാറി. ഇരുളില്‍ തപ്പിത്തടയുന്നവന്‍ ജിന്നിനോട്‌ വെളിച്ചം ചോദിക്കുന്നത്‌ ശിര്‍ക്കല്ലാതിരിക്കാന്‍ കാരണമായി അല്‍ ഇസ്വ്‌ലാഹ്‌ പറഞ്ഞത്‌ അത്‌ ജിന്നിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യമാണ്‌ എന്നതായിരുന്നുവല്ലോ. അതിനാല്‍ ആ സഹായദാനം എങ്ങനെ, ടോര്‍ച്ചോ ചൂട്ടോ മെഴുകുതിരിയോ തന്നുകൊണ്ടാണോ എന്ന വിചിന്തനത്തിന്റെ ചോദ്യത്തിന്നു ലഭിച്ച മറുപടിയും `യാ ഇബാദല്ലാഹി അഈനൂനി’ യുടെ പിന്‍ബലം കൊണ്ടായിരുന്നില്ല. ക്വുര്‍ആനിന്റെ പിന്‍ബലം കൊണ്ടായിരുന്നു. ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരാനും അതുപോലുള്ള വലിയ കാര്യങ്ങള്‍ ചെയ്യാനും സാധിക്കുന്ന ജിന്നിന്ന്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ എന്ന അല്‍ ഇസ്വ്‌ലാഹിലെ മറുപടിക്ക്‌ അവലംബമാക്കിയ ആയത്ത്‌ കാണുക.
“അദ്ദേഹം (സുലൈമാന്‍ നബി-അ) പറഞ്ഞു നീ എനിക്കു പൊറുത്തുതരികയും എനിക്കുശേഷം മറ്റൊരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച നീ എനിക്കു നല്‍കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ്‌ ഏറ്റവും വലിയ ദാനശീലന്‍. അപ്പോള്‍ അദ്ദേഹത്തിന്ന്‌ കാറ്റിനെ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‍പനപ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക്‌ സൗമ്യമായ നിലയില്‍ അത്‌ സഞ്ചരിക്കുന്നു. എല്ലാ കെട്ടിടനിര്‍മാണ വിദഗ്‌ദ്ധരും മുങ്ങല്‍ വിദഗ്‌ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്ന്‌ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു (വി.ക്വു. 38:35-37)
ഇതില്‍ `യാ ഇബാദല്ലാഹി…’ ഇല്ലെന്നും പ്രശ്‌നം മരുഭൂമിയിലൊതുങ്ങാത്തതുമാണെന്നും സ്വതന്ത്രമായ ജിന്ന്‌ സിദ്ധാന്തമാണെന്നും മുന്‍ ലക്കങ്ങളിലുദ്ധരിച്ച ഉദ്ധരണികളും ഈ ആയത്തുകളും വ്യക്തമാക്കുന്നു.

മുജാഹിദുകള്‍ പതിവായി വായിച്ചുവരുന്ന മുഹമ്മദ്‌ അമാനി മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയില്‍ ശിര്‍ക്കല്ലാത്ത ഒരു ജിന്നുവിളിയെ പരിചയപ്പെടുത്തിയിട്ടില്ല. മുജാഹിദ്‌ പണ്‌ഡിതന്മാരില്‍ വിശ്വാസകാര്യങ്ങളെക്കുറിച്ച്‌ കൂടുതലെഴുതിയ കെ.പി. മുഹമ്മദ്‌ മൗലവിയുടേയോ കുഞ്ഞീദ്‌ മദനിയുടെയോ ഗ്രന്ഥങ്ങളിലും ശിര്‍ക്കല്ലാത്ത ജിന്നുവിളിയെ പരിചയപ്പെടുത്തിയിട്ടില്ല. മുജാഹിദ്‌ പണ്‌ഡിതന്മാരാരും ഇപ്പറഞ്ഞ രീതിയില്‍ ജിന്നിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ അതിന്നു ചെയ്യാന്‍ സാധിക്കുന്ന കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ലെന്ന്‌ എഴുതിയിട്ടില്ല. അപ്പോള്‍ അല്‍ ഇസ്വ്‌ലാഹില്‍ 2012 ഡിസംബര്‍ മുതല്‍ വന്നുകൊണ്ടിരിക്കുന്നത്‌ പുത്തന്‍വാദമാണെന്നു വ്യക്തം.
തനിക്കുശേഷം മറ്റൊരാള്‍ക്കും തരപ്പെടാത്ത രാജവാഴ്‌ച നല്‍കേണമേ എന്ന സുലൈമാന്‍ നബിയുടെ പ്രാര്‍ഥന സ്വീകരിച്ചുകൊണ്ടാണ്‌ അല്ലാഹു ജിന്നുകളുടെയും ശൈത്വാന്‍മാരുടെയും കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സൗകര്യം ചെയ്‌തുകൊടുത്തത്‌ എന്നതിനാല്‍ മറ്റൊരാള്‍ ജിന്നിന്റെ സഹായം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ലാതാകുന്നില്ല. സുലൈമാന്‍ നബി ജിന്നിന്റെ കഴിവ്‌ ഉപയോഗപ്പെടുത്തുക വഴി ശിര്‍ക്ക്‌ ചെയ്‌തുവോ എന്ന സങ്കീര്‍ണമായ പ്രശ്‌നത്തിന്റെ പരിഹാരമായിട്ടാണ്‌ തങ്ങളിങ്ങനെയെല്ലാം എഴുതിയത്‌ എന്ന അല്‍ ഇസ്‌ലാഹുകാരുടെ വാദം അര്‍ഥശൂന്യമാണ്‌. ജിന്നിന്റെ സഹായം തേടല്‍ വസീലത്തുശ്‌ശിര്‍ക്കാണെന്ന്‌ അവര്‍ പറയുന്നുണ്ടല്ലോ. സുലൈമാന്‍ നബി (സ്വ) ജിന്നിനെ വിളിക്കുക വഴി ശിര്‍ക്ക്‌ ചെയ്യാത്തപോലെ വസീലത്തുശ്‌ശിര്‍ക്കും ചെയ്‌തിട്ടില്ല എന്ന്‌ ഇരുവിഭാഗവും സമ്മതിക്കുന്ന കാര്യമാണല്ലോ. അപ്പോള്‍ സങ്കീര്‍ണതയുണ്ടാകുമെങ്കില്‍ വസീലത്തു ശിര്‍ക്കിലും ഉണ്ടാകും. ഇല്ലെങ്കില്‍ രണ്ടിലുമില്ല.

ജിന്നിന്ന്‌ ചെയ്യുവാന്‍ കഴിയുന്ന പട്ടികയിലാണല്ലോ മെഴുകുതിരി നല്‍കലിനെ അല്‍ ഇസ്‌്‌ലാഹ്‌ ലേഖകന്‍ ഉള്‍പ്പെടുത്തിയത്‌. അതിനാലാണ്‌ അത്‌ ശിര്‍ക്കല്ലെന്നു വാദിച്ചതും. ഇനി ഉത്തരം തരേണ്ടത്‌ ജിന്നിനോട്‌ മെഴുകുതിരി ചോദിക്കല്‍ വസീലത്തുശ്‌ശിര്‍ക്കാണോ, ആണെങ്കില്‍ അതെങ്ങനെ എന്നാണ്‌. വന്‍ കെട്ടിടമുണ്ടാക്കല്‍, ദൂരപ്രദേശങ്ങളില്‍നിന്ന്‌ ഭാരമുള്ള വസ്‌തുക്കള്‍ കൊണ്ടുവരല്‍ തുടങ്ങിയവ ജിന്നിന്ന്‌ തന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ സാധിക്കുന്ന കാര്യമാണെന്ന്‌ ക്വുര്‍ആന്‍ കൊണ്ട്‌ സ്ഥിരപ്പെട്ട സ്ഥിതിക്ക്‌ ഒരാള്‍ കെട്ടിടനിര്‍മാണത്തിന്ന്‌ ജിന്നിനെ വിളിച്ചാല്‍ ജിന്നിന്റെ കഴിവില്‍പെടാത്തത്‌ ചോദിച്ചു എന്ന ശിര്‍ക്കില്‍ അതുള്‍പ്പെടുമോ? ജിന്നിനോട്‌ ഏതെല്ലാം ചോദിച്ചാലാണ്‌ ശിര്‍ക്കാവുക? – പന്നൂര്‍.

നാരിയത്തു സ്വലാത്തില്‍ ശിര്‍ക്കില്ലേ?

ശിര്‍ക്കില്ലാത്ത ജിന്നു വിളിയുടേയും മലക്കുവിളിയുടേയും പേരില്‍ ഖണ്‌ഡനമണ്‌ഡനങ്ങള്‍ നടക്കുന്നതിനിടയില്‍ നാരിയത്തു സ്വലാത്തില്‍ ശിര്‍ക്കില്ല എന്ന വാദം ജിന്ന്‌ വാദികളിലുള്ള ഒരാള്‍ ഉന്നയിക്കുകയും അദ്ദേഹം ഒരു സംവാദ ചര്‍ച്ച നടത്തുകയും ചെയ്‌തത്‌ ഒരു വലിയ സംഭവമായി മാറിയിരിക്കയാണ്‌. മുജാഹിദുകള്‍ പണ്ടേ ഇതില്‍ ശിര്‍ക്കുണ്ടെന്ന്‌ സമര്‍ഥിച്ചുപോന്നതാണ്‌. അതിന്നു വിരുദ്ധമായ ഒരു വാദം വന്നാല്‍ അത്‌ വിവാദമാവുക സ്വാഭാവികമാണല്ലോ. നാരിയത്തു സ്വലാത്ത്‌ പരിചയപ്പെടുത്തുന്ന നബി ഏതെല്ലാം സ്വിഫത്തുകളുള്ള ആളാണെന്നും അവ തൗഹീദുമായി പൊരുത്തപ്പെടുന്നതാണോ എന്നും ഒരു പഠനത്തിന്‌ വിധേയമാക്കേണ്ടതുണ്ട്‌. 

ഈ സ്വലാത്തില്‍ നബി (സ്വ) ക്ക്‌ പറയുന്ന ഒരു ഗുണം `തന്‍ ഹല്ലു ബിഹില്‍ ഉക്വദു’ എന്നാണ്‌. നബി (സ്വ) യെ കൊണ്ട്‌ മുഴുവന്‍ കെട്ടിക്കുടുക്കുകളും അഴിഞ്ഞുകിട്ടും എന്നാണതിന്റെ അര്‍ത്ഥം. നബി (സ്വ) യടക്കം ഒരു സൃഷ്‌ടിക്കും ജീവിതത്തിലുണ്ടായിരുന്ന മുഴുവന്‍ കെട്ടിക്കുടുക്കുകളും അഴിഞ്ഞുപോയിരുന്നില്ല. ഏതൊരു പ്രവാചകന്റെയും ചരിത്രമെടുത്ത്‌ പരിശോധിച്ചാല്‍ അവരുടെ ജീവിതത്തില്‍ അവര്‍ക്കുണ്ടായിരുന്ന ധാരാളം കെട്ടിക്കുടുക്കുകളും പരീക്ഷണങ്ങളും കാണാം. അവ തീര്‍ത്തും ഇല്ലാതാക്കാനോ അഴിച്ചുമാറ്റാനോ നബി (സ്വ) യടക്കം ഒരു പ്രവാചകനും സാധിച്ചിട്ടില്ല. ബാക്കിയുള്ളവരുടെ കാര്യം പിന്നെയല്ലേ? കാരണം ഇത്‌ നബി (സ്വ) യടക്കം ഒരു പ്രവാചകന്റെയും മറ്റേതൊരു സൃഷ്‌ടിയുടെയും കഴിവില്‍പെട്ട കാര്യമല്ല. യാഥാസ്ഥിതികര്‍ തന്നെ ഈ കുരുക്കിനെ സംബന്ധിച്ചെഴുതുന്നത്‌ കാണുക: “വിശ്വാസികളുടെ വ്യക്തിപരവും സാമൂഹികവുമായ എല്ലാവിധ കുരുക്കുകളും അഴിച്ചുമാറ്റിയത്‌ നബി തിരുമേനി (സ്വ) ആയിരുന്നു.” (നാരിയ്യത്തുസ്വലാത്ത.്‌ പേജ്‌ 23. അബ്‌ദുല്‍ ഹമീദ്‌ ഫൈസി, അമ്പലക്കടവ്‌) ഇങ്ങിനെ എല്ലാവിധ കുരുക്കുകളും അഴിക്കാന്‍ കഴിവുള്ള ആള്‍ എന്ന അര്‍ത്ഥത്തിലല്ലാത്ത ഒരു നാരിയ്യത്തുസ്വലാത്ത്‌ യാഥാസ്ഥിതികന്‍മാര്‍ കെട്ടിയുണ്ടാക്കിയിട്ടില്ല. എന്നിരിക്കെ മുവഹ്‌ഹിദായ ഒരാള്‍ക്കെങ്ങിനെ ശിര്‍ക്കല്ലാത്ത നാരിയ്യത്തുസ്വലാത്ത്‌ കണ്ടെത്താന്‍ കഴിയും? വിശ്വാസികള്‍ക്ക്‌ വ്യക്തിപരമായും സാമൂഹികമായും ഉണ്ടായിരുന്ന മുഴുവന്‍ കുരുക്കുകളും തീര്‍ക്കാന്‍ നബി (സ്വ) ക്ക്‌ കഴിഞ്ഞിരുന്നോ? വിശ്വാസികളില്‍ ഉത്തമരായ പല സ്വഹാബിമാരുടെയും പിതാക്കന്മാരടക്കമുള്ള ബന്ധുക്കള്‍ മുശ്‌രിക്കുകളായിട്ടല്ലേ കാലഗതിയടഞ്ഞത്‌? ജീവിതത്തില്‍ ഇതിലും വലിയ കുരുക്കും പ്രയാസങ്ങളും മറ്റെന്താണ്‌? 

ഈ സ്വലാത്തില്‍ നബി (സ്വ) ക്ക്‌ രണ്ടാമതായി പറഞ്ഞ വിശേഷണം `വ തന്‍ഫരിജു ബിഹില്‍ കുറുബു’ എന്നാണ്‌. അദ്ദേഹത്തെക്കൊണ്ട്‌ സര്‍വ്വ ബുദ്ധിമുട്ടുകളില്‍നിന്നും തുറവി ലഭിക്കും എന്നാണ്‌ ഇതിന്റെയര്‍ത്ഥം. സര്‍വ്വ ബുദ്ധിമുട്ടുകളും അകറ്റാന്‍ കാരണമായ ഒരു സൃഷ്‌ടിയെ അല്ലാഹു ലോകത്ത്‌ പടച്ചിട്ടില്ല. അതിനാല്‍ തന്നെ ഇങ്ങിനെ ഒരു കാരണമാകാന്‍ സൃഷ്‌ടിയായ നബി (സ്വ) ക്ക്‌ സാധ്യവുമല്ല. ഇങ്ങിനെ കാരണമാകാന്‍ സൃഷ്‌ടിയായ നബി (സ്വ) യടക്കം ഒരു സൃഷ്‌ടിക്കും സാധ്യമല്ല എന്നതിന്റെ തെളിവാണ്‌ പ്രവാചകന്‍ (സ്വ) അടക്കം ക്വുര്‍ആനില്‍ പറഞ്ഞതും അല്ലാത്തതുമായ സത്യവിശ്വാസികള്‍ക്ക്‌ ഈലോകത്തുണ്ടായ ബുദ്ധിമുട്ടുകള്‍. നമ്മുടെ സര്‍വ്വ ബുദ്ധിമുട്ടുകളും നീക്കാന്‍ അല്ലാഹുവിനേ കഴിയൂ. നാരിയ്യത്തുസ്വലാത്തിലൂടെ നബി (സ്വ) യെ കാരണമാക്കിക്കൊണ്ട്‌ അല്ലാഹുവിന്‌ പറഞ്ഞ ഈ ഗുണമാണ്‌ യാഥാസ്ഥിതിക വിഭാഗം നബി (സ്വ) യില്‍ വെച്ചുകെട്ടുന്നത്‌. ഇല്ലാത്ത ഈ ഗുണവും കഴിവും നബി (സ്വ) യുടെ മേല്‍ വെച്ചുകെട്ടാത്ത ഒരു നാരിയ്യത്തുസ്വലാത്ത്‌ ഇവിടെയില്ല. പിന്നെ എവിടെ നിന്നാണ്‌ ജിന്നുവാദികള്‍ക്ക്‌ ശിര്‍ക്കല്ലാത്ത പുതിയൊരു നാരിയ്യത്തുസ്വലാത്ത്‌ ഈ രണ്ടായിരത്തി പതിമൂന്നില്‍ ലഭിച്ചത്‌? 

`വ തുക്വ്‌ളാ ബിഹില്‍ ഹവാഇജു’ എന്നാണ്‌ നാരിയ്യത്തുസ്വലാത്തില്‍ നബി (സ്വ) ക്ക്‌ പറഞ്ഞ മറ്റൊരു വിശേഷണം. അദ്ദേഹത്തെക്കൊണ്ട്‌ സര്‍വ ആവശ്യങ്ങളും നിറവേറ്റപ്പെടും എന്നാണ്‌ ഇതിന്റെയര്‍ഥം. ഇവിടെ മാന്യ മുവഹ്‌ഹിദുകള്‍ ചിന്തിക്കേണ്ടത്‌ ഇങ്ങിനെ ഒരു സവിശേഷത നബി (സ്വ) ക്ക്‌ അല്ലാഹു നല്‍കിയിട്ടുണ്ടോ എന്നുള്ളതാണ്‌. നമ്മുടെ സര്‍വ്വ ആവശ്യങ്ങളും നിറവേറ്റാന്‍ സൃഷ്‌ടിയായ നബി (സ്വ) ക്ക്‌ സാധ്യമാണോ? അവിടത്തിന്റെ സ്വന്തം ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ അവിടത്തിന്‌ സാധ്യമായിട്ടുണ്ടോ, അദ്ദേഹം മുഖാന്തിരമായിട്ടുണ്ടോ? ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. സ്വന്തം പിതൃവ്യന്‍ അബൂത്വാലിബിന്‌ ഹിദായത്ത്‌ ലഭിക്കണം എന്നത്‌ നബി (സ്വ) യുടെ അങ്ങേയറ്റമുള്ള ആഗ്രഹവും ആവശ്യവുമായിരുന്നു. പക്ഷെ നബി (സ്വ)യുടെ ഈ ആവശ്യംതന്നെ അവിടത്തെക്കൊണ്ട്‌ നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ വസ്‌തുത. പിന്നെയെങ്ങിനെയാണ്‌ മറ്റുള്ളവരുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാന്‍ ഈ നബി കാരണവും മുഖാന്തിരവുമാവുക? പ്രവാചകനോടുള്ള സ്‌നേഹം അതിരു വിട്ടപ്പോള്‍ ജൂത ക്രിസ്‌ത്യാനികളെപ്പോലെ അല്ലാഹു നല്‍കാത്ത കഴിവും വിശേഷതയും ഇവര്‍ നബി (സ്വ) ക്ക്‌ സ്വയം വകവച്ചുകൊടുത്തു. നാരിയ്യത്തുസ്വലാത്തിലെ നബി (സ്വ) ഇങ്ങനെ മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ദൈവിക ഗുണമുള്ള നബിയായി മാറി. ഈ നാരിയ്യത്തുസ്വലാത്തിനെ ശിര്‍ക്കല്ലാതാക്കി വ്യാഖ്യാനിക്കാനാണ്‌ ജിന്നുവാദികളുടെ ഇപ്പോഴത്തെ പുറപ്പാട്‌. മുമ്പ്‌ യാഥാസ്ഥിതികനായ മുസ്‌തഫല്‍ ഫൈസി ചെയ്‌തതും ഇതേ ഏര്‍പ്പാട്‌ തന്നെയായിരുന്നല്ലോ? ശിര്‍ക്കായ മുഹ്‌യിദ്ദീന്‍ മാലയെ ശിര്‍ക്കല്ലാതാക്കി മാറ്റാന്‍ മൂപ്പര്‍ പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ചു കനത്ത രണ്ട്‌ വാള്യങ്ങളില്‍ പുസ്‌തകം തയ്യാറാക്കി. ജിന്നുവാദിയായ നൂറുദ്ദീന്‍ ലബ്ബദാരിമിയും അദ്ദേഹത്തിന്റെപിഴച്ച വാദങ്ങള്‍ക്ക്‌ ന്യായീകരണങ്ങള്‍ കണ്ടെത്തിയ സക്കരിയ്യയും ഫൈസലും ശിര്‍ക്കല്ലാത്ത നാരിയ്യത്തുസ്വലാത്തുണ്ടാക്കാന്‍ ഇനി കനത്ത പുസ്‌തകങ്ങള്‍ ഇറക്കുമോ? കണ്ടറിയുകതന്നെ വേണം. ആഗ്രഹങ്ങളെല്ലാം നബി (സ്വ) യെ കൊണ്ട്‌ സഫലീകരിക്കപ്പെടും എന്ന വിശേഷണും ഈ സ്വലാത്തിലുണ്ട്‌. 

`വ തുനാലു ബിഹിര്‍റഗാഇബു’ എന്നാണ്‌ സ്വലാത്തില്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. നമ്മുടെ സര്‍വ്വ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടാന്‍ കാരണമോ, മുഖാന്തിരമോ ആയ ഒരു സൃഷ്‌ടിയെ അല്ലാഹു പടച്ചിട്ടില്ല. അതിനാല്‍ തന്നെ ഇങ്ങിനെ ഒരു കാരണമാകാനും സര്‍വ്വ ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കാനും നബി (സ്വ) യടക്കം ഒരു സൃഷ്‌ടിക്കും സാധ്യവുമല്ല. മുകളില്‍ വിശദീകരിച്ചത്‌ പോലെ പ്രവാചകന്‍ (സ്വ) യുടെ തന്നെ പല ആഗ്രഹങ്ങളും ഈ ലോകത്ത്‌ നിറവേറ്റപ്പെടാതെ പോയത്‌ നബി (സ്വ) ക്ക്‌ അതിന്‌ സാധ്യമല്ലാത്തതിനാലും കാരണമാകാത്തതിനാലുമാണ്‌. അല്ലാഹു കാരണമാക്കാത്ത ഏതെങ്കിലും സൃഷ്‌ടിയെ സ്വയം കാരണമാക്കി അതുമൂലം തന്റെ മുഴുവന്‍ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്ന്‌ വിശ്വസിക്കുന്നത്‌ മുവഹ്‌ഹിദായ വ്യക്തികളെ സംബന്ധിച്ചിടത്തോളം ശിര്‍ക്ക്‌ തന്നെയാണ്‌. അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലുള്ള കൈകടത്തലാണിത്‌. 

മേല്‍പറഞ്ഞതും അല്ലാത്തതുമായ കഴിവുകളും വിശേഷണങ്ങളും നബി (സ്വ) യില്‍ ചാര്‍ത്തിക്കൊണ്ടാണ്‌ അതിന്റെ കര്‍ത്താവ്‌ നാരിയ്യത്തുസ്വലാത്ത്‌ കെട്ടിയുണ്ടാക്കിയത്‌ തന്നെ. എന്നിരിക്കെ ആ അര്‍ത്ഥതലങ്ങളില്‍നിന്ന്‌ മാറ്റി അതില്‍നിന്ന്‌ ശിര്‍ക്കല്ലാത്ത ഒരു നാരിയ്യത്ത്‌ സ്വലാത്ത്‌ കണ്ടുപിടിക്കാനോ വ്യാഖ്യാനിച്ചൊപ്പിക്കാനോ ഒരു മുവഹ്‌ഹിദിന്‌ സാധ്യമല്ല. ശിര്‍ക്കായ അര്‍ത്ഥതലങ്ങള്‍ മാറ്റിയാല്‍ അത്‌ നാരിയ്യത്തുസ്വലാത്തിന്റെ കര്‍ത്താവുണ്ടാക്കിയ നാരിയ്യത്തുസ്വലാത്താവുകയുമില്ല. നൂറുദ്ദീന്‍ ലബ്ബദാരിമിയും സക്കരിയ്യയും ഫൈസലും ചേര്‍ന്നുണ്ടാക്കിയ വേറൊരു സ്വലാത്തായിട്ടേ അത്‌ പരിണമിക്കുകയുള്ളൂ. അര്‍ത്ഥവും ഉദ്ദേശ്യവും അര്‍ത്ഥ ശങ്കക്കിടമില്ലാത്ത വിധം നാരിയ്യത്തുസ്വലാത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഉദ്ദേശ്യവും ആദ്യകാലങ്ങളിലേ മുജാഹിദ്‌ പ്രസ്ഥാനം ജനങ്ങള്‍ക്ക്‌ പഠിപ്പിക്കുകയും അതിലെ ശിര്‍ക്കിനെപ്പറ്റി അവര്‍ക്ക്‌ ബോധവല്‍ക്കരണം നടത്തുകയും ചെയ്‌തിട്ടുണ്ട്‌. അന്നൊന്നും ശിര്‍ക്കല്ലാത്ത ഒരു നാരിയ്യത്തുസ്വലാത്തും അര്‍ത്ഥവും ഉദ്ദേശ്യവും അവരാരും കണ്ടിരുന്നില്ല. സക്കരിയ്യയും ടീമും ശിര്‍ക്കല്ലാത്ത ജിന്നുവിളി, മലക്കുവിളി എന്ന പിഴച്ച ആശയത്തില്‍ അകപ്പെട്ടതോടുകൂടിയാണ്‌ ശിര്‍ക്കല്ലാത്ത പുതിയ ഒരു നാരിയ്യത്ത്‌ സ്വലാത്തെന്ന ആശയവും ഇവിടെ രൂപപ്പെട്ടത്‌. ആദ്യകാലങ്ങളിലേ നാരിയ്യത്തുസ്വലാത്തിലെ യഥാര്‍ത്ഥ ആശയങ്ങളും അര്‍ത്ഥങ്ങളും നാം ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചത്‌ കുഞ്ഞീതു മദനിയുടെ പുസ്‌തകത്തില്‍നിന്ന്‌ താഴെ ഉദ്ധരിക്കാം. “നാരിയ്യത്തുസ്വലാത്തിലെ നബി. ഭൂമുഖത്ത്‌ ജീവിച്ചിരുന്ന നബി (സ്വ) യുടെ സ്ഥിതിഗതികളാണ്‌ ഇതുവരെ നാം വിവരിച്ചത്‌. എന്നാല്‍ അദ്ദേഹം വഫാത്തായി നൂറ്റാണ്ടുകള്‍ കഴിഞ്ഞശേഷം ഇബ്‌റാഹീമുന്നാസീ എന്ന മനുഷ്യന്‍ അല്ലാഹുവിനേയും അവന്റെ നബിയേയും ധിക്കരിച്ചുകൊണ്ട്‌ കെട്ടിയുണ്ടാക്കിയ നാരിയ്യത്തുസ്വലാത്തിലെ നബിയെ നോക്കുക. `തന്‍ ഹല്ലു ബിഹില്‍ ഉക്വദു, വ തന്‍ഫരിജു ബിഹില്‍ കുറബു, വ തുക്വ്‌ളാ ബിഹില്‍ ഹവാഇജു വ തുനാലു ബിഹി റഗാഇബു… (അല്ലാഹുവേ, ഞങ്ങളുടെ നേതാവായ മുഹമ്മദ്‌ നബിക്ക്‌ നീ പൂര്‍ണ്ണ കാരുണ്യവും പരിപൂര്‍ണ്ണ രക്ഷയും നല്‍കേണമേ). അദ്ദേഹത്തെക്കൊണ്ട്‌ സര്‍വ്വ കുടുക്കുകളും അഴിഞ്ഞുകിട്ടുകയും അദ്ദേഹത്തെ കൊണ്ട്‌ സര്‍വ്വ ബുദ്ധിമുട്ടുകളില്‍നിന്നും തുറവി ലഭിക്കുകയും ചെയ്യുന്നതാണ്‌. അദ്ദേഹത്തെ കൊണ്ട്‌ സര്‍വ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നതും അദ്ദേഹത്തെ കൊണ്ട്‌ സര്‍വ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്നതുമാണ്‌. അദ്ദേഹത്തെക്കൊണ്ട്‌ നല്ല പര്യവസാനം ലഭിക്കുന്നതുമാണ്‌. അദ്ദേഹത്തിന്റെ ആദരണീയമായ മുഖം കൊണ്ട്‌ മേഘത്തോട്‌ മഴ തേടുകയും ചെയ്യാം.” (ജീവിച്ചിരുന്ന ബദ്‌രീങ്ങളും ജീവിച്ചിരിക്കുന്ന ബദ്‌രീങ്ങളും. പേജ്‌ 71, 72. കെ. കുഞ്ഞീതുമദനി). ഇത്‌ സുന്നിയോ ജിന്നുവാദിയോ ആയ ഒരാള്‍ക്ക്‌ ശിര്‍ക്കല്ലാതെ ചൊല്ലാന്‍ കഴിയുമോ? മുവഹ്‌ഹിദായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മേല്‍പറഞ്ഞ ഈ നാരിയ്യത്ത്‌ സ്വലാത്ത്‌ ശിര്‍ക്കല്ലാതെ ചൊല്ലാന്‍ കഴിയില്ല. ശിര്‍ക്കന്‍ അര്‍ത്ഥവും ഉദ്ദേശ്യവും മാറ്റി ചൊല്ലിയാല്‍ അത്‌ നാരിയ്യത്തുസ്വലാത്തുമല്ല. തുടര്‍ന്ന്‌ ഈ സ്വലാത്തില്‍ അടങ്ങിയ ഉദ്ദേശ്യം കുഞ്ഞീതു മദനി വ്യക്തമാക്കുന്നു: “തന്റെ പ്രവാചകന്‍ ഈ കഴിവുകളെല്ലാമുള്ള ദേഹമാണെന്നോ അദ്ദേഹത്തിന്റെ പേരില്‍ സ്വലാത്ത്‌ ചൊല്ലേണ്ടത്‌ ഈ വിധമാണെന്നോ അല്ലാഹുവിന്‌ മനസ്സിലായില്ല. ഇപ്പോള്‍ ഭൂമുഖത്ത്‌ ജീവിച്ചിരുന്ന നബിയും നാരിയ്യത്തുസ്വലാത്തില്‍ ജീവിക്കുന്ന നബിയും തമ്മിലുള്ള അന്തരം നോക്കുക. നാരിയ്യത്തുസ്വലാത്തില്‍ ജീവിക്കുന്നത്‌ ഭൗതികമായ സര്‍വ്വ കുടുക്കുകളില്‍നിന്നും ബുദ്ധിമുട്ടുകളില്‍നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്ന നബിയാണ്‌. ഭൗതിക സുഖത്തിന്‌ അനിവാര്യമായ സര്‍വ്വ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലീകരിച്ച്‌ തരുന്ന നബിയുമാണ്‌.” (ജീവിച്ചിരുന്ന ബദ്‌രീങ്ങളും ജീവിച്ചിരിക്കുന്ന ബദ്‌രീങ്ങളും പേ. 72). ഈ അര്‍ത്ഥവും ഉദ്ദേശ്യങ്ങളും നാരിയ്യത്തുസ്വലാത്തില്‍നിന്ന്‌ വെട്ടിമാറ്റാന്‍ കഴിയുമോ? അഥവാ വല്ല ജിന്നുവാദിയും ഈ അര്‍ത്ഥവും ഉദ്ദേശ്യവും നാരിയ്യത്തുസ്വലാത്തില്‍നിന്ന്‌ വെട്ടിമാറ്റിയാല്‍ അത്‌ നാരിയ്യത്തുസ്വലാത്താവുമോ? ഇങ്ങനെ നമ്മുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയുന്ന സൃഷ്‌ടിയായ പ്രവാചകനുള്ള നാരിയ്യത്തുസ്വലാത്തിനെ എങ്ങിനെ ശിര്‍ക്കല്ലാതെ വ്യാഖ്യാനിക്കാന്‍ കഴിയും.? എന്നാല്‍ ജിന്നുവാദികള്‍ ഈ ശിര്‍ക്കന്‍ സ്വലാത്തിലും ശിര്‍ക്ക്‌ കാണാതായി എന്നതാണ്‌ വാസ്‌തവം. ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തികളോട്‌ വിളിച്ചുതേടുന്നതില്‍ ശിര്‍ക്ക്‌ കാണാത്ത ഇവര്‍ ശിര്‍ക്കില്ലാത്ത നാരിയ്യത്ത്‌ സ്വലാത്ത്‌ കണ്ടുപിടിച്ചതില്‍ മുജാഹിദുകള്‍ക്ക്‌ അത്ഭുതമില്ല. 

ജിന്നുവാദി പ്രമുഖനായ നൂറുദ്ദീന്‍ ലബ്ബ ദാരിമി നാരിയ്യത്തുസ്വലാത്തിനെ സംബന്ധിച്ചു പറയുന്നത്‌ ഓരോ മുവഹ്‌ഹിദും ഞെട്ടലോടെ വായിക്കേണ്ടതാണ്‌. അദ്ദേഹം പറയുന്നു: “അത്‌ ശിര്‍ക്കാണെന്ന്‌ പറഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ പറയാന്‍ തയ്യാറല്ല. കാരണമെന്തെന്നു വെച്ചാല്‍ അല്ലാന്റെ റസൂലിനോട്‌ പ്രാര്‍ത്ഥനയില്ല. അല്ലാനോടാണ്‌ പ്രാര്‍ത്ഥന” (മൗലവി പറഞ്ഞതിന്റെ ശബ്‌ദരേഖ കൈവശമുണ്ട്‌.) അല്ലാഹുവിന്റെ വിശേഷണം തന്നെ ഈ സ്വലാത്തില്‍ നബി (സ്വ) ക്ക്‌ വകവെച്ചുകൊടുത്തത്‌ നാം കണ്ടു. അത്‌ ശിര്‍ക്കായി മാറാന്‍ പിന്നെ എന്തിനാണ്‌ ജിന്നുവാദികളേ അതില്‍ റസൂലിനോടുള്ള പ്രാര്‍ത്ഥന? പ്രാര്‍ത്ഥനയില്ലാതെ തന്നെ അല്ലാഹുവിന്റെ വിശേഷണവും കഴിവും അധികാരാവകാശങ്ങളും മറ്റൊരാള്‍ക്ക്‌ വകവെച്ചു കൊടുത്താല്‍ അത്‌ ശിര്‍ക്കായി മാറുമല്ലോ? (തുടരും)